Friday, August 22, 2008

രണ്ട്‌ പൂവാലന്മാരെ ഓടിച്ച ---2

ഒന്നാം ഭാഗം വായിക്കാത്തവര്‍ ഇതിലേ പോകുക......part 1

part 2

ഫ്ലാഷ്‌ ബാക്‌ റ്റു കൗമാരം

ഒരു വെക്കേഷന്‍ കാലം

കഥയുടെ ഗുട്ടന്‍സ്‌ എല്ലാവര്‍ക്കും പിടി കിട്ടിയല്ലൊ!
---ഈ ബ്ലോഗെഴ്സ്‌ ഒക്കെ ഭയങ്കരന്മാരാണ്‌കെട്ടൊ!!
ഞാനും എന്റെ ഇന്റിമേറ്റ്‌ ഫ്രന്റ്‌ രവിയും മധുരപ്പതിനേഴ്‌ വിട്ട്‌ യുവത്വതിന്റെ പുരയിലേക്ക്‌ കടക്കാന്‍ തുടങ്ങുന്ന കാലം..രവി വളരെ സുന്ദരന്‍...എന്റെ കോലം നിങ്ങള്‍ ഫോട്ടത്തില്‍ കാണുന്നുണ്ടല്ലോ! അന്നും അതു പോലെ ഒക്കെ തന്നെ! രവിയിപ്പോള്‍ അഭിഭാഷകന്‍...ഒരു വലിയ സുഹൃത്‌ വൃന്ദമുണ്ടെകിലും ഞങ്ങള്‍ അല്‍പ്പം ഇന്റിമേറ്റ്‌ ആയിരുന്നു..കൂട്ടുകാരുടെ വീട്ടില്‍ മിക്കവാറും എത്തും..പുറത്ത്‌ മാന്യന്മാര്‍ ആയത്തുകൊണ്ടും...ഞാനാണെങ്കില്‍ വായനശാല,റ്റൂഷ്യന്‍,അല്‍പ്പം സാഹിത്യം ഒക്കെയുള്ളതുകൊണ്ടും രവി ഉയര്‍ന്ന വീട്ടിലെ അംഗമായതുകൊണ്ടും പൊതുവെസ്വീകാര്യര്‍..അങ്ങനെ ഇരിക്കുന്നതായ കാലത്തിങ്കല്‍...നടന്ന സംഭവമാണിത്‌...സുഹ്രുത്ത്‌ ബാലുവിന്റെ വീട്ടില്‍ ചെല്ലുമ്പോള്‍ മിക്കവാറും ബാലുവിന്റെ സഹോദരി നന്ദിനിയും കൂട്ടുകാരി സുമയും ഉണ്ടാകും...അവരുമായി അല്‍പ്പനേരം ചാറ്റിംഗ്‌ നടത്താറുണ്ട്‌...അന്നൊന്നും മനസ്സില്‍ ദുരുദ്ദേശം ഇല്ല..എന്നാല്‍ ഞങ്ങള്‍ക്ക്‌ ഈയിടെയായി ഒരു ഒരു ഇംഗിതം..ഒന്നു ലൈന്‍ വലിച്ചാലോ എന്നു..എന്തൂട്ടാണീ സംഗതി എന്നൊന്ന് അറിയണം...അത്രെയുള്ളൂ..കൂടുതല്‍ ദുരുദ്ദേശം ഒന്നുമില്ല...അങ്ങിനെ ആ വെക്കേഷന്‍...ബാലുവിന്റെ വീട്ടിലെ ഞങ്ങളുടെ സന്ദര്‍ശനസമയം കൂടുന്നു..അതും ബാലു അവിടെ ഇല്ലാത്ത സമയം നോക്കി..അക്കാര്യം അറിയാന്‍ ഒരു ചാരവനിത ഉണ്ട്‌...രവിയുടെ വീട്ടിലെ വേലക്കാരി..അങ്ങനെ സന്ദര്‍ശനവും സമയവും കൂടുന്നു...ചെന്നാല്‍ പിന്നെ പോരുന്ന പ്രശ്നമില്ല ലാത്തിയുമായി അങ്ങനെ കൂടും..ഇതിനിടയില്‍ ബാലുവിന്റെ അമ്മയുടെ വക സല്‍ക്കാരവും ഉണ്ടാകും..ആ അമ്മക്ക്‌ സംശയം വല്ലതും തോന്നിയൊ ആവൊ! ഏതായാലും അവരുടെ പെരുമാറ്റത്തില്‍മാറ്റമൊന്നുമുണ്ടായിരുന്നില്ല...ഒരു ദിവസം ഉച്ചകഴിഞ്ഞ്‌ ഞങ്ങള്‍ അവിടെ എത്തുന്നു...പെണ്‍കുട്ടികള്‍ രണ്ടുപേരും വിശാലമായ പറമ്പിലെ മാവിന്‍ ചുവട്ടില്‍ ഇരുന്ന് സംസാരിക്കുകയാണ്‌..ഞങ്ങള്‍ ഹായ്‌ പറഞ്ഞ്‌ അടുത്ത്‌ ചെന്നു...അവര്‍ യാതൊരു മൈന്‍ഡിഗിസുമില്ല...കൊണ്ടുപിടിച്ച സംസാരം..ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക്‌ യാതൊരു മറുപടിയുമില്ല..ഞങ്ങളെ ശ്രദ്ധിക്കാതെ അവര്‍ സംസാരിക്കുകയാണ്‌..അവര്‍ പറയുന്നത്‌ എന്താണെന്ന് ഞങ്ങള്‍ ശ്രദ്ധിചു..എന്തൊ വിചിത്രമായ ഭാഷയില്‍ അവര്‍ കൊണ്ടുപിടിച്ച്‌ സംസാരികുകയാണ്‌..ഒന്നും മനസ്സിലാകുന്നില്ലാ,,,ഞങ്ങള്‍ പരസ്പരം നോക്കി.
."നിങ്ങള്‍ എന്താണീ പറയുന്നത്‌?ഒന്നും മനസ്സിലാകുന്നില്ലല്ലോ?"...
"ഇതെന്താ ചൈനീസോ?"
..നിങ്ങളെന്താ മൈന്‍ഡ്‌ ചെയ്യാത്തത്‌?"
എന്നൊക്കെ ചോദിച്ചു നോക്കി..ഒരു രക്ഷയുമില്ല.
.അവര്‍ ഞങ്ങളെ ശ്രദ്ധിക്കാനുള്ള ഭാവമേയില്ല...കുറെ നേരം മിഴിച്ചു നിന്ന ശേഷം ഞങ്ങള്‍ സ്ഥലം കാലിയാക്കി..
ഏതാണ്ട്‌ ഈ മോഡലായിരുന്നു സംസാരം..

"ണ്ട്ന്നുരുവരും പേണ്ടുരര്‍മാന്മ്‌ മരാതഴുകമേസു".."ര്‍ ന്‍ന്മാങ്ങഴകിനിതതെയതെ അ"

സംഭവം മൂന്നാം ദിവസവും ആവര്‍ത്തിച്ചപ്പോള്‍ ഞങ്ങള്‍ ബാലുവിന്റെ വീട്ടില്‍ പോക്ക്‌ നിര്‍ത്തി വച്ചു."ഇത്‌ അവളുമാര്‌ നമ്മളെ വടിയാക്കുന്നതാണ്‌" ഞങ്ങള്‍ക്ക്‌ ഉറപ്പായി.ഈ ഡയലോഗുകളുടെ അര്‍ഥം ഒരു പിടിയും കിട്ടിയില്ല..തിരിച്ചും മറിച്ചും ഒക്കെ നോക്കി..ഒന്നും മനസ്സിലാകുന്നില്ല...അങ്ങനെ ഞങ്ങള്‍ നിരാശാഭരിതരായി...ആല്‍ത്തറയില്‍ മുകളിലേക്ക്‌ കണ്ണും നട്ട്‌ ഇരിക്കുന്ന നേരം..അതാ വരുന്നു ബാലു...രൗദ്രഭീമനേപ്പോലെ..ഞങ്ങള്‍ ഒന്ന് കിടുങ്ങി..വല്ലതും അറിഞ്ഞിട്ടാണൊ ആവൊ അവ്ന്റെ വരവ്‌??..

[എല്ലാവരും ഒരു ചായയും ഒക്കെ കുടിച്ചിട്ട്‌ വാ,അപ്പൊഴെക്കും ഞാന്‍ ബാക്കി ടൈപ്പ്‌ ചെയ്ത്‌ കയറ്റാം.. എന്താ??]

Friday, August 8, 2008

രണ്ട്‌ പൂവാലന്മാരെ ഓടിച്ച രണ്ടു പെണ്‍കുട്ടികളുടെ കഥ

രാവിലെ അമ്പലത്തിനു പിറകിലെവഴിയിലൂടെ സൈക്കിളില്‍ പോവുകയാണു ഞാന്‍..
നടക്കാനുള്ള മടികൊണ്ടാണ്‌..
പ്രഭാതത്തിലെ ഇളം തണുപ്പത്ത്‌ നാട്ടിലെ ഇടവഴികളിലൂടെ സൈക്കിള്‍ ചവിട്ടുക സുഖകരമാണ്‌..
ചെറിയൊരു വ്യായാമമായി...ശുദ്ധവായു ശ്വസിക്കലുമായി..
[അപ്പോള്‍ വീട്ടിലുള്ളത്‌ അശുദ്ധവായുവാണോ എന്നെനിക്ക്‌ സംശയം തോന്നാറുണ്ട്‌]


കൂട്ടുകാരന്‍ ബാലുവിന്റെ വീടിന്റെ വരാന്തയില്‍ വെളുത്ത്‌ തടിച്ച ഒരു പ്രൗഢസ്ത്രീ നില്‍ക്കുന്നു [ലൊങ്ങ്‌ ഷോട്‌].
...മൊബൈയിലില്‍ കൊണ്ടു പിടിച്ച സംസാരം..
ഏതാണാവൊ ഈ പുതിയ കഥാപാത്രം
"കൊള്ളാലൊ വീഡിയൊണ്‍" എന്നൊക്കെ ഓര്‍ത്തു ഞാന്‍.

ഗേറ്റിനടുത്തെത്തി...കഥാപാത്രം എന്നെ കണ്ടു.. സംസാരം നിര്‍ത്തി..
പിന്നെ പൂനിലാവുപോലെ ചിരിച്ചുകൊണ്ട്‌ ഗേറ്റിനടുത്തേക്ക്‌ വന്നു
[രാവിലെ 7 മണിക്ക്‌ പൂനിലാവ്‌ എവിടെ എന്നൊന്നും ചോദിക്കരുത്‌..]
ചിരിയില്‍ മയങ്ങി നിന്ന എനിക്ക്‌ ക്ലോസ്സപ്പില്‍ ആളെ മനസ്സിലായി...-നന്ദിനി-...സുഹൃത്ത്‌ ബാലുവിന്റെ സഹോദരി..

"എനിക്ക്‌ പെട്ടെന്ന് മനസ്സിലായില്ലട്ടൊ..ആകെ തടിച്ചു പോയി"
നന്ദിനി ഒന്ന് നാണം കുണുങ്ങി ചിരിച്ചു..

പിന്നെ കുശലാന്വേഷണങ്ങള്‍..ജോലി..മക്കളുടെ പഠിത്തം...തുടങ്ങിയവ.
..നന്ദിനി ഇപ്പോള്‍ ഭര്‍ത്താവൊത്ത്‌ ബോംബെയില്‍ ആണ്‌..വന്നിട്ട്‌ കുറച്ച്‌ ദിവസമായി...ഉടനെ സ്ഥലം വിടും
...ഇതിനിടയില്‍ അന്വേഷിച്ചിരുന്നു--എന്നെയും കൂട്ടുകാരനെയും--

"ഈ കുട്ടിസൈക്കിളില്‍ രാവിലെ എങ്ങോട്ടാ?"ഞാനൊന്നു പരുങ്ങി.

.""മകളുടെ സൈക്കിളാണ്‌..ഒന്നു കറങ്ങാന്‍...ഒരു ചെറിയ വ്യായാമം.."

"ഉം...." നന്ദിനി ഒന്ന് അമര്‍ത്തി മൂളി.

"ഇതെന്താ ഈകുട്ടി ഷര്‍ട്ടൊക്കെ ഇട്ട്‌? ഈപ്രായമായിട്ടും ചത്തിനൊന്നും കുറവില്ല അല്ലെ?"

"അതെയ്‌ മകന്റെ ഷര്‍ട്ടാ..ഒന്നു ഷയിന്‍ ചെയ്യാം ..ചോദിച്ചാല്‍ മകന്റെ ഷര്‍ട്ടാണെന്നു പറഞ്ഞ്‌ തടി തപ്പുകയും ചെയ്യാം"..
നന്ദിനി ചിരിച്ചു..
പഴെ സ്വഭാവം തന്നെ ഒരു മാറ്റവുമില്ല"

"ഹഹഹ" എനിക്ക്‌ സന്തോഷമായി...ഇതൊക്കെ കേള്‍ക്കാനല്ലെ ഇങ്ങനെയൊക്കെ നടക്കുന്നത്‌?"

എന്നാല്‍ പിന്നെ കാണാട്ടൊ.."നന്ദിനി പറഞ്ഞ്‌ തിരിഞ്ഞു നടക്കുമ്പോള്‍ ഞാന്‍ പറഞ്ഞു

"ണാംകാന്നെപിരീശ"
"എന്താ പറഞ്ഞേ?"നന്ദിനി ഞെട്ടിത്തിരിഞ്ഞു കൊണ്ട്‌ ചോദിച്ചു..
ഞാന്‍ വീണ്ടും പറഞ്ഞു

"ണാംകാന്നെപിരീശ"

നന്ദിനി ചമ്മലോടെ വിടര്‍ന്നു ചിരിച്ചു

"അതെയ്‌ ഞാനതൊക്കെ മറന്നൂട്ടൊ...ഇപ്പൊഴും ഓര്‍ത്തു വച്ചിരിക്കുകയാണല്ലെ?"

ചിരിച്ചുകൊണ്ട്‌ തിരിഞ്ഞു നടക്കുമ്പോള്‍ നന്ദിനി പറഞ്ഞു

"ണാംകാന്നെപിരീശ"

ഫ്ലാഷ്‌ ബാക്‌ റ്റു കൗമാരം
[ഇന്റര്‍വല്‍]

 ഓഫ്‌ ടോപിക്‌
പ്രിയ ബ്ലോഗേഴ്സ്‌ ,
എന്റെ "പൂച്ചജന്മം" എന്ന കഥ പുഴ ചെറുകഥ മത്സരത്തിലുണ്ട്‌.
ഇതിലൂടെ അതിലേക്ക്‌ പോകാം.
പേര്‌ റജിസ്റ്റര്‍ ചെയ്യുക.വീണ്ടും പൂച്ച ജന്മത്തില്‍ ക്ലിക്ക്‌ ചെതാല്‍ കഥ വായിക്കാം.കഥയുടെ അവസാവ്നമുള്ള പച്ച emblem ത്തില്‍ ക്ലിക്ക്‌ ച്യ്താല്‍ "vote" ആയി. കഥ ഇഷ്ടപ്പെട്ടാല്‍ മാത്രം "vote" ചെയ്താല്‍ മതി.
സസ്നേഹം
ഗോപക്‌ യു ആര്‍

Tuesday, May 13, 2008

ഒരു ഗ്രാമം,അതിലൊരു മനുഷ്യന്‍.

ടിവി ഇല്ലാത്ത കാലം.മൊബെയില്‍ ഫോണും കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഇല്ലാത്തകാലം.ഒരു വായനാശാല അതിലൊരു റേഡിയോ,തീര്‍ന്നു ഗ്രാമത്തിലെ എന്റര്‍ട്ടയിന്‍മന്റ്‌.ഇടിഞ്ഞ്‌ വീഴാറായ പഴയ ഒറ്റമുറി കെട്ടിടം.അകത്ത്‌ മൂലയില്‍ പലയിടത്തും പുറ്റുകള്‍.ഒരു പഴഞ്ചന്‍ അലമാരിയില്‍ വാരിവലിച്ചിട്ടിരിക്കുന്ന പുസ്തകങ്ങള്‍.പലതും കവറും പേജുകളും നഷ്ടപ്പെട്ടത്‌.വാതില്‍ക്കല്‍ തന്നെ ഒരു ബഞ്ചിട്ടിരിക്കുന്നു.ബഞ്ചില്‍ നീണ്ടുനിവര്‍ന്നു കിടക്കുന്ന, ഒരു വലിയ തോര്‍ത്തു മാത്രമുടുത്ത, ദേഹം നിറയെ ഭസ്മം പൂശിയ വൃദ്ധനാണ്‌ ലൈബ്രേറിയന്‍-നമ്പീശന്‍.ആരേയും അകത്തു കടത്തില്ല.വായില്‍ സദാ മുറുക്കാന്‍.രാവിലെ അമ്പലത്തില്‍ പോയി വന്നശേഷം ആറുമണിക്കാണ്‌ വായനശാല തുറക്കുക.പകല്‍ മുഴുവന്‍ തുറന്നിരിക്കും.വൈകീട്ട്‌ ആറുമണിക്കടക്കും.വായനശാലാ സമയം ബ്രാഹ്മ മുഹൂര്‍ത്തം മുതല്‍ ത്രിസന്ധ്യ വരേ, എന്നു ഞാന്‍ കളിയാക്കി പറയുമായിരുന്നു.നമ്പീശന്‍ ആയിരുന്നു വായനാശാലയുടെ എല്ലാം.കമ്മിറ്റിയൊന്നുമില്ല.ചെല്ലുന്ന ആരേയും തട്ടിക്കയറും.കിടന്നകിടപ്പില്‍ പുറകോട്ട്‌ കയ്യെത്തിച്ച്‌ കിട്ടുന്ന ഒരു പുസ്തകം എടുത്തു നീട്ടും.എതിര്‍ത്തൊന്നും പറയാന്‍ പാടില്ല. പറഞ്ഞാല്‍ പിന്നെ പുസ്തകവുമില്ല,മെംബര്‍ഷിപ്പുമില്ല.എട്ടാം ക്ലാസില്‍ വച്ച്‌ അവധിക്കാലത്ത്‌ മെംബര്‍ഷിപ്പിനായി വിറച്ച്‌ വിറച്ച്‌ ചെന്ന എന്നെ നോക്കി സിംഹത്തെപ്പോലെ നമ്പീശന്‍ മുരണ്ടു."ഉം,എന്താ?"ഞാന്‍ പേടിച്ച്‌ കാര്യം പറഞ്ഞു.പിന്നെ കര്‍ശനമായ ഇന്റര്‍വ്യൂ.പുസ്തകവും വരിസംഘ്യയും കൃത്യമായി എത്തിച്ചില്ലെങ്കില്‍ വീട്ടില്‍ വരും.നടക്കല്ലില്‍നിന്നു തന്നെ ഫോം ഒപ്പിട്ടുകൊടുത്തു.അകത്തു കടക്കാന്‍ പാടില്ലല്ലോ.പിന്നിലേക്ക്‌ കയ്യെത്തിച്ച്‌ ഒരു പുസ്തകമെടുത്തു തന്നു.പി.ആര്‍.ശ്യാമളയുടെ ഒരു നോവല്‍.ഭ്രാന്തമായ വായനയുടെ കാലം.പിറ്റേന്നു തന്നെ പുസ്തകവുമായി എത്തും.ഒരാഴ്ച കഴിഞ്ഞപ്പോള്‍ കയ്യെത്തിച്ച്‌ എടുത്തുതന്ന പുസ്തകവുമായി ഞാനൊന്നു പരുങ്ങി നിന്നു."ഉം,എന്താ?"നമ്പീശന്‍ സംശയത്തോടെ മുരണ്ടു."അത്‌..അത്‌..എം.ടിയുടെ പുസ്തകം ഏതെങ്കിലുമുണ്ടോ?"ഞാന്‍ വിക്കി വിക്കി ചോദിച്ചു."അപ്പോള്‍ ഈ പുസ്തകം വേണ്ടാ,അല്ലേ?"ആപത്തു തിരിച്ചറിഞ്ഞ്‌ നമ്പീശന്‍ അലറി"അതെ"എവിടന്നോ കിട്ടിയ ധൈര്യത്തില്‍ ഞാന്‍ പറഞ്ഞു."എം.ടി.യുടെ പുസ്തകം വേണം."പയ്യന്‍ തന്റെ കയ്യില്‍ ഒതുങ്ങില്ല എന്നു നമ്പീശനു ബോധ്യമായി.തളര്‍ന്ന ഭാവത്തില്‍ പുസ്തകം വാങ്ങി മൂലയ്ക്കലേക്ക്‌ ഒരേറ്‌.പിന്നെ എറെനേരം പരതി പല്ലിറുമ്മി തുറിച്ചു നോക്കി ഒരു പുസ്തകമെടുത്തുകാട്ടി.എം.ടിയുടെ 'പാതിരാവും പകല്‍വെളിച്ചവും'.ഒടുവില്‍ ഞാനും നമ്പീശനും സൗഹൃദത്തിലായി.എനിക്കുമാത്രം അകത്തേക്ക്‌ പ്രവേശനം ലഭിച്ചു.പുസ്തകം സെലക്റ്റുചെയ്യാന്‍ അനുവാദം കിട്ടി.പക്ഷേ ഇതിനു വിലയായി ഏറെനേരം നമ്പീശന്റെ കഥകളും ഫലിതങ്ങളും കേട്ടിരിക്കേണ്ടി വന്നു.ഒരിക്കല്‍ പുസ്തകം എടുക്കാന്‍ വന്ന പയ്യന്‌ എടുത്തു കൊടുത്ത പുസ്തകം വേഗത്തിലൊന്ന് മറിച്ചുനോക്കി തിരിച്ചു കൊടുത്തു."ഇതു വേണ്ടാ.""ഹോ,വിവേകാനന്ദന്‍!"പയ്യനെനോക്കി നമ്പീശന്‍ അലറി.പിന്നെ പയ്യനെ ഓടിച്ചു."നിനക്കു മെംബര്‍ഷിപ്പുമില്ല,പുസ്തകവുമില്ല."കാര്യം പിടികിട്ടാതെ നിന്ന എന്നോട്‌ നമ്പീശന്‍ വിശദീകരിച്ചു.പണ്ട്‌ വിവേകാനന്ദന്‍ അമേരിക്കയില്‍ ചെന്നപ്പോള്‍ ഒരു ലൈബ്രറിയിലിരുന്ന് ഒരു പുസ്തകം മറിച്ചു നോക്കുകയായിരുന്നു.അത്ഭുതത്തോടെ ഇത്‌ നോക്കിയിരുന്ന ഒരു സായിപ്പിനോട്‌ ഞാനിത്‌ വായിക്കുകയായിരുന്നു എന്ന് വിശദീകരിക്കുകയും സംശയം മാറാതെ സായിപ്പ്‌ പുസ്തകത്തില്‍ നിന്ന് കുറെ ചോദ്യങ്ങള്‍ ചോദിച്ചു.വിവേകാനന്ദന്‍ അതിന്‌ കൃത്യമായി മറുപടി പറഞ്ഞു.അതുപോലെയാണ്‌ ഈ പയ്യന്‍ പുസ്തകം മറിച്ചു നോക്കി വായിച്ചു തീര്‍ത്തതെന്ന് നമ്പീശന്‍.ഗ്രാമത്തിലെ ചെറുപ്പക്കാരെ സംഘടിപ്പിച്ച്‌ ഒരു പുതിയ കമ്മിറ്റി രൂപീകരിച്ചു.ഞാന്‍ സെക്രട്ടറി,നമ്പീശന്‍ ലൈബ്രേറിയന്‍.വൈകീട്ട്‌ ആറുമണിവരെ നമ്പീശന്‍ ഇരിക്കും.അതിനുശേഷം ഞാന്‍.പുതിയകെട്ടിടം പണിതു.പുതിയ പുസ്തകങ്ങള്‍വാങ്ങി. സാംസ്ക്കാരികകേന്ദ്രമായി മാറി.ഈ മാറ്റങ്ങളോടൊക്കെ പൊരുത്തപ്പെടാന്‍ നമ്പീശനു ബുദ്ധിമുട്ടായി.ഞാനൊഴിച്ച്‌ മറ്റ്‌ കമ്മിറ്റി അംഗങ്ങളുമായി യോജിക്കാന്‍ നമ്പീശനു കഴിഞ്ഞില്ല. ഒടുവില്‍ നമ്പീശന്‍ സ്വമേധയാ പിന്മാറി.എനിക്ക്‌ വേദനയുണ്ടായിരുന്നു.പക്ഷെ കാലത്തിന്‌ പുറകില്‍ നില്‍ക്കുന്ന ആ മനുഷ്യനേയും കൊണ്ട്‌ മുന്നേറാന്‍ പുതിയ തലമുറക്ക്‌ കഴിയുമായിരുന്നില്ല.പിന്നെ നമ്പീശന്‍ ഇരുന്ന കാലഘട്ടത്തിലെ ഗവ:ലൈബ്രേറിയന്‍ ഗ്രാന്റ്‌(വര്‍ഷങ്ങള്‍ വൈകിയാണ്‌ കിട്ടുക.)കിട്ടുന്നതൊക്കെ നമ്പീശന്‌ ഞാന്‍ കൃത്യമായി നല്‍കുമയിരുന്നു.മറ്റുള്ളവര്‍ എതിര്‍ത്തിട്ടും.